അബുജ: നൈജീരിയയിലെ ക്രൈസ്തവ വംശഹത്യക്കെതിരേ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ ഭരണകൂടം സൈനിക നടപടിക്കു തയാറെടുപ്പു തുടങ്ങിയതോടെ അങ്കലാപ്പിൽ നൈജീരിയ. നൂറു കണക്കിനു ക്രൈസ്തവരെ ദിനംതോറും കൊന്നുതള്ളുന്ന ബോക്കോ ഹറാം അടക്കമുള്ള ഇസ്ലാമിക ഭീകരസംഘടനകൾക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത നൈജീരിയൻ ഭരണകൂടത്തിനു കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഭീകരർക്കെതിരേ സൈനിക നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കൻ സേന നൈജീരിയയിൽ ഇറങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെ യുഎസ് സൈനിക നീക്കത്തിനു തയാറെടുക്കുകയും ചെയ്തു. സേനയെ നേരിട്ട് ഇറക്കാതെ വ്യോമാക്രമണമാകും ഭീകരർക്കെതിരേ ആദ്യഘട്ടത്തിൽ യുഎസ് നടത്തുകയെന്ന സൂചനയും പുറത്തുവന്നു. ഇതോടെ അങ്കലാപ്പിലായ നൈജീരിയൻ ഭരണകൂടം രാജ്യത്തു ക്രൈസ്തവ വംശഹത്യ നടക്കുന്നില്ലെന്ന വാദവുമായി രംഗത്തുവന്നിട്ടുണ്ട്.
ഭീകരരെ ഒതുക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം നൈജീരിയയിലെ സോഷ്യൽ മീഡിയയിലും മറ്റു കേന്ദ്രങ്ങളിലും ശക്തമായി. അമേരിക്ക ആക്രമണം നടത്തുമെന്ന ഭീതി രാജ്യത്തെന്പാടും ഉയർന്നതോടെ ഭീകരരെ ഒതുക്കണമെന്ന ആവശ്യവുമായി സംഘടനകളും രംഗത്തിറങ്ങി. ഇതോടെ അമേരിക്കൻ ഭരണകൂടവുമായി ചർച്ച നടത്താൻ പ്രസിഡന്റ് ബോല തിനിബു ശ്രമം തുടങ്ങിയിട്ടുണ്ട്. ബോക്കോ ഹറാം, അൽക്വയ്ദ ബന്ധമുള്ള ഗ്രൂപ്പുകൾ എല്ലാ വിഭാഗത്തിലുള്ള ആളുകളെയും വധിക്കുന്നുണ്ടെന്നാണ് നൈജീരിയൻ ഭരണകൂടത്തിന്റെ വാദം. കൂട്ട ശവക്കുഴികൾക്കു സമീപമിരുന്നു കൊല്ലപ്പെട്ട ക്രൈസ്തവരുടെ ബന്ധുക്കൾ നിലവിളിക്കുന്ന കാഴ്ച ലോകമനഃസാക്ഷിയെ നടുക്കിയിരുന്നു.
പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം കൂടിയാണ്. അന്പതു ശതമാനത്തിനടുത്തു ക്രൈസ്തവരും അത്രത്തോളം തന്നെ മുസ്ലിംകളും രാജ്യത്തുണ്ട്. എന്നാൽ, ക്രൈസ്തവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക ഭീകരസംഘടനകൾ വേരുറപ്പിച്ചതോടെ കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിനു ക്രൈസ്തവരാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. വൈദികരും സന്യസ്തരും പതിവായി ഇവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. എന്നാൽ, ഇതിനെ ചെറുക്കാൻ നൈജീരിയൻ ഭരണകൂടത്തിനു കഴിയുന്നില്ല.